Friday, September 27, 2013

പുറ്റു നീക്കൽ മാമാങ്കം - ആറന്മുള സത്രക്കടവ്

                                      പത്രങ്ങളിൽ വന്നത്.;-

പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്ക് വിഘാതമായേക്കാവുന്ന പമ്പാനദിയിലെ മണല്‍പ്പുറ്റുകള്‍ ഉത്തൃട്ടാതി വള്ളംകളിക്കു ശേഷം നീക്കം ചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. വള്ളംകളിക്കു മുമ്പുതന്നെ പുറ്റു നീക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അട്ടിമറിച്ച് ഇന്നു രാവിലെ(26.9.13) പുറ്റുനീക്കല്‍ ആരംഭിച്ചതിനു പിന്നില്‍ പണം തട്ടാനുള്ള കരാറുകാരുടെയും എന്‍ജിനീയര്‍മാരുടെയും ഗൂഢാലോചനയാണെന്ന് ആരോപിച്ച് ആറന്മുള, ഇടശ്ശേരിമല കരയോഗം പ്രവര്‍ത്തകരാണ് ഡ്രജര്‍ തടഞ്ഞത്.

വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പരപ്പുഴക്കടവു മുതല്‍ മാലേത്തു കടവു വരെയുള്ള ഭാഗത്തെ പുറ്റു നീക്കാന്‍ ഏകദേശം 21 ലക്ഷം രൂപയുടെ കരാറാണ് സര്‍ക്കാര്‍ നല്‍കിയത്. പമ്പയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ വള്ളംകളിയ്ക്കു മുന്‍പ് പുറ്റു നീക്കം ചെയ്യേണ്ടി വന്നില്ല.  ജലസേചന വകുപ്പ്, കോഴഞ്ചേരി അസിസ്റ്റന്റ് എന്‍ജിനീയറുടെ നിര്‍ദ്ദേശ പ്രകാരം ഇന്നു രാവിലെയാണ് പണി നടത്തുവാന്‍ ശ്രമിച്ചത്. വള്ളംകളിയ്ക്കു ശേഷം ആ പേരില്‍ പുറ്റു നീക്കാന്‍ ശ്രമിച്ചതിനെ ഇടശ്ശേരിമല കരയോഗം പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും ഡ്രജര്‍ തടഞ്ഞിടുകയും ചെയ്തു. വള്ളംകളിയ്ക്കു വേണ്ടി പുറ്റു നീക്കുക എന്ന പേരില്‍ വര്‍ഷങ്ങളായി നടക്കുന്നത് വലിയൊരു തട്ടിപ്പാണെന്ന് ഇതിലൂടെ വ്യക്തമായെന്നും ഇപ്പോള്‍ പുറ്റു നീക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സര്‍ക്കാരില്‍ നിന്നും പണം തട്ടുക എന്ന ഉദ്ദേശ്യമാണുള്ളതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇടശ്ശേരിമല കരയോഗം അംഗങ്ങളും പൈതൃകഗ്രാമ കര്‍മ്മസമിതി പ്രവര്‍ത്തകരുമായ മനേഷ് നായര്‍, അനൂപ് ചന്ദ്രന്‍, മുരളീധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുറ്റുനീക്കല്‍ തടഞ്ഞത്.

                                           ചില നാട്ടുവിശേഷങ്ങൾ



      കേരളത്തിലെ നദീതടങ്ങൾ സംരക്ഷിക്കപ്പെടണ്ടതിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പലരും അതിന്റെ ആവശ്യകതയെ കുറിച്ച് ബോധവാന്മാരാണോ എന്ന് സംശയമാണ്. സമുദ്രജലം നദീജലതിൽ കലരുകയും ജലാശയങ്ങളെ മലിനമാക്കുകയും ചെയ്യുക എന്നാ ഗുരുതര സാഹചര്യമാണ് ഇപ്പോൾ നാം നേരിട്ട് കൊണ്ടിരിക്കുന്നത്. ഭൂമാതാവിന്റെ ഗർഭപാത്രം താങ്ങാവുന്നതിൽ അപ്പുറം ഖനനം ചെയ്തു കൊള്ളയടിച്ചിട്ടും മതി വരാതെ മണൽ മാഫിയ, നദീതടങ്ങൾ കയ്യേറി കമാനങ്ങളും കൊട്ടാരങ്ങളും പണിതു നദികളെ ശ്വാസം മുട്ടിച്ചു കൊണ്ട് ഭൂമാഫിയ, ജലാശയങ്ങളുടെ ജീവ നദികളായ മരങ്ങളെ വെട്ടിയും ഉണക്കിയും മറ്റു മാഫിയകൾ,, ഇതിനെല്ലാമിടയിൽ ജീവന് വേണ്ടി കേഴുന്ന ഭാഗീരതിയുടെ പിന്മുറക്കാർ.... ഭഗീരതൻ ഭൂമിക്കു ജീവൻ ഏകാനാണ്  പരാശക്തി സ്വരൂപിണിയെ ഭാരതത്തിലേക്ക് കൊണ്ട് വന്നത്. ഗംഗയും പമ്പയും നിളയും ഭാരതപ്പുഴയും തലമുറകളോളം പാലിച്ച ഭാരത ഭൂജാതർക്കു എന്നു മുതലാണ് നദികളെ വേണ്ടാതായി തുടങ്ങ്യത്??

       സമുദ്ര നിരപ്പിനേക്കാൾ താഴേക്ക്‌ നദികളുടെ അടിത്തട്ടു സഞ്ചരിച്ചു കഴിഞ്ഞു, ഇനി നമ്മുടെ കിണറുകളിൽ  ഉപ്പുവെള്ളം എത്തിത്തുടങ്ങും. (വരണ്ട മുടിയിൽ എത്ര എണ്ണ തേച്ചാലും സ്വാഭാവികത കിട്ടില്ല, നമ്മുടെ ജലാശയങ്ങളിൽ ഉപ്പു കൂടി കഴിഞ്ഞാൽ തലയില തേക്കുന്ന എണ്ണ - കച്ചവടക്കാർക്ക്   കോളായിരിക്കും.) ഡോക്ടർ സി ഐ ഐസക്ക് പറഞ്ഞത് പോലെ, നമ്മുടെ പർവത നിരകളും തന്നീര്തടങ്ങളും സംഭരിച്ചു വച്ചിരിക്കുന്ന ജലത്തിന് സമുദ്രജലത്തിന്റെ മർദ്ദതിനെ അതിജീവിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. നീർത്തടങ്ങളും  മറ്റും നികത്തി പമ്പക്കു മരണ വാറന്റ് നല്കി കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ അതി ഭീകരം ആയിരിക്കും. ഇപ്പോൾ 15 രൂപ കൊടുത്തു വാങ്ങുന്ന കുപ്പിവെള്ളത്തിന് 150 രൂപ ആയാലും വാങ്ങിക്കുടിക്കാൻ ആളുണ്ടാവും..

പെട്രോൾ വില കൂടുന്നെ എന്നു പറഞ്ഞു    നെഞ്ചതടിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു കാര്യമുണ്ട്, ശീതള പാനീയങ്ങളുടെ വിലയും ക്രമാതീതമായി ഉയരുകയാണ്. ആ വര്ദ്ധനവ് അതി രൂക്ഷം ആകാത്തതിനു  കാരണം ഭൂമിയുടെ രക്തക്കുഴലുകൾ പൂർണ്ണമായും വറ്റാത്തതു മാത്രമാണ്. (അതിനുള്ള പണിയൊക്കെ നമ്മൾ എടുക്കുന്നുണ്ട് , ഡയാലിസിസ് കൊടുത്തു കൊണ്ട് മഴമേഘങ്ങൾ മറുപണിയും   കൊടുക്കുന്നുണ്ട്. :-അല്ലെങ്കിൽ വെള്ളവും കിട്ടാക്കനി ആയേനെ.) പെട്രോൾ ഇല്ലാതെയും മനുഷ്യന് ജീവിച്ചു പോകാം, പകരം സംവിധാനങ്ങൾ കണ്ടു പിടിക്കാം. എന്നാൽ വെള്ളത്തിന്‌ പകരം എന്താണ് ഉപയോഗിക്കുക?
       വർഷ കാലത്ത് ഭാരതവർഷം രൗദ്ര രൂപം ആർജിക്കും,  ഉഷ്ണ കാലത്ത് വരണ്ടു ഉണങ്ങുകയും ചെയ്യും. ഈ കള്ളനും പോലീസും കളി നമ്മുടെ നിലനില്പ്പിനെ തന്നെ വെല്ലു വിളിച്ചു കൊണ്ടിരിക്കയാണ്. ജലാശയങ്ങളുടെ സംരക്ഷണം മാത്രമാണ് നമ്മുടെയും ഭാവി തലമുറയുടെയും ജീവനെ സംരക്ഷിക്കാനുള്ള പോംവഴി.

                                          ഇത് ഗുണ്ടായിസമല്ലേ?             

            പമ്പാ നദിയെ സംരക്ഷിക്കാൻ സർക്കാർ ചില "മാസ്റർ പ്ലാനുകൾ " ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും മത്സരിച്ചു ഫണ്ടും അനുവദിക്കുന്നുണ്ട്. (ആദിവാസി പാകെജുകളുടെ കാര്യവും ഇത് പോലെ തന്നെ, ആദിവാസി ഇപ്പോഴും പഴയ പോലെ കഷ്ടപ്പെടുന്നു, ഇടനിലക്കാരുടെ മാളികകളുടെയും ആഡംബര വാഹനങ്ങളുടെയും എണ്ണം മാത്രം വർദ്ധിച്ചു.) പമ്പയുമായി ബന്ധപ്പെട്ട ഒരു പ്രധാന ആഘോഷമാണ് ഉതൃട്ടാതി ജലമേള. വള്ളംകളി നല്ല രീതിയിൽ നടക്കണമെങ്കിൽ പള്ളിയോടങ്ങൾക്ക്  കുഴപ്പം കൂടാതെ പോകാൻ കഴിയണം,. അതിനു നദിയിലെ പുറ്റുകൾ നീക്കം ചെയ്യേണ്ടത്  അത്യാവശ്യവുമാണ്.
ഉതൃട്ടാതി ജലമെലക്കു മുൻപായി യുദ്ധകാല അടിസ്ഥാനത്തിൽ തട്ടിക്കൂട്ടുന്ന ആഴ്ച പതിപ്പിൽ പ്രധാന സ്ഥാനമാണ് ചെളി/ പുറ്റു നീക്കലിനുള്ളത്.  ഓരോ വർഷവും ചെളി നീക്കാൻ വേണ്ടി കരാർ  കൊടുക്കും, കരാറുകാർ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി തുകയും വാങ്ങിക്കും. ഉദ്യോഗസ്ഥ തലത്തിൽ സമ്മാനങ്ങൾ എത്തിക്കുന്നുണ്ടാവം ഇല്ലെങ്കിൽ   ഈ വിളയാട്ടം നിർബാധം തുടരില്ലല്ലോ. ഗംഭീരമായി ആടുന്ന "നീക്കൽ  കഥാപാത്രങ്ങൾ" ഓരോ വർഷവും പുറ്റു നീക്കി, നീക്കി പമ്പയിലെ പുറ്റു മുഴുവനും ഇല്ലാതായി എന്നൊന്നും കരുതണ്ട, എല്ലാ വർഷവും ആവശ്യത്തിനു ചെളി അടിയുന്നുണ്ടല്ലോ.
    ഉതൃട്ടാതി വള്ളംകളി നടക്കുന്നത് ഓണത്തിന് ശേഷമാണു എന്ന് മാത്രമേ കരാറുകാർക്കും അധികാരികൾക്കും അറിയൂ.. "വള്ളംകളിക്ക് സൌകര്യം ഒരുക്കാൻ വേണ്ടി പുറ്റു നീക്കൽ" എന്ന് മാത്രമേ അവർ വായിച്ചുള്ളൂ, കളിക്ക് മുന്പാണോ അതോ കഴിഞ്ഞാണോ എന്നൊന്നും ആ പേപ്പറിൽ ഇല്ലായിരുന്നു. ഇനി വള്ളംകളിക്ക് വേണ്ടിയല്ല പമ്പയെ സംരക്ഷിക്കാൻ അല്ലെ എന്ന് ചോദിച്ചാൽ.. പരപ്പുഴക്കടവ് മുതൽ മാലേത് കടവ് വരെയുള്ള വിസ്തൃതമായ പ്രദേശത്തെയാണോ പമ്പ എന്ന് വിളിക്കുന്നത്? ആ വിശാലമായ ഭാഗം മാത്രം "സംരക്ഷിച്ചാൽ" മതിയോ?

അല്ല സാർ, വള്ളംകളി സുഗമമായി നടത്താൻ വേണ്ടി തന്നെയാണ് പുറ്റു നീക്കുന്നത്!!!!


26.09.2013 ഇൽ ആറന്മുളയിൽ  ഒരു രസികൻ വേല നടന്നു..
വള്ളംകളിക് വേണ്ടി പുറ്റു നീക്കാൻ ഒരു പട അവിടെയെത്തി, "നിങ്ങൾ എന്താണ് ഹേ, ച്ചെയ്യുന്നത്?" എന്ന് ചോദിച്ച കരക്കാരോട്, "വള്ളംകളിക്ക് വേണ്ടി പുറ്റു നീക്കുകയാണ്" എന്നാണ് ആ മാന്യദേഹങ്ങൾ  മറുപടി പറഞ്ഞത്.

കരക്കാർ . "വള്ളംകളി കഴിഞ്ഞു മാഷെ, ഇനി അടുത്ത വര്ഷമേ ഉള്ളൂ"
മാന്യ ദേഹ. " ബബ്ബ ബബ്ബബ .. അത്.. ബബ്ബ.. അടുത്ത വര്ഷത്തേക്ക് വേണ്ടിയാണു ചേട്ടാ ഞങ്ങൾ പുറ്റു നിക്കുന്നത്,  ഞങ്ങൾ കുറച്ചു ദീർഘ വീക്ഷണം ഉള്ളവരാണ്"
 കര. " എല്ലാം സമ്മതിക്കാം, തല്ക്കാലം പണി നിർത്തിയാട്ടെ "

കുറച്ചു ദിവസം ആടി തിമിർക്കാം എന്ന് കരുതി കെട്ടും കെട്ടി വന്നവർ നിരാശരായി, 21 ലക്ഷം രൂപ!!! ചില്ലറ വല്ലതുമാണോ പോയത്!!
അങ്ങനെ വേലയ്ക്കു തിരശ്ശീല വീണു...

No comments:

Post a Comment