Friday, December 27, 2013

കെജിഎസിന്റെ നിയമലംഘനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുക്കി


ആറന്മുള വിമാനത്താവള കമ്പനിയായ കെജിഎസിന്റെ നിയമലംഘനങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മുക്കി. കേന്ദ്രത്തിന് അയച്ച കത്തിലാണ്, നിയമലംഘനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ഒഴിവാക്കിയത്.സര്‍ക്കാരിന്റെ കള്ളക്കളി തെളിയിക്കുന്ന ഫയലിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
വിമാനത്താവളത്തിനായി വയലും തണ്ണീര്‍ത്തടവും നികത്തുന്നതിനെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2012 ഫെബ്രുവരി 16 ന് സംസ്ഥാനത്തോട് വിശദീകരണം ചോദിച്ചു. തുടര്‍ന്ന് പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് കൊടുത്തു. ഇതുപ്രകാരം പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഫയലിന്റെ അമ്പത്തിരണ്ടാം ഖണ്ഡികയില്‍ ഇങ്ങനെയെഴുതി -

വിമാനത്താവള കമ്പനി തണ്ണീര്‍ത്തടം നികത്തിയെന്ന് വ്യക്തം. മുന്‍കൂര്‍അനുമതി ഇല്ലാതെയുള്ള നടപടി നിയമവിരുദ്ധം. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയുളള നിര്‍മാണവും നിയമവിരുദ്ധം. ഇക്കാര്യമടക്കം കേന്ദ്രത്തെ അറിയിക്കണം.

ഫയല്‍ മുഖ്യമന്ത്രിയുടെ മുമ്പിലെത്തി. വ്യവസായമന്ത്രിക്ക് ഫയല്‍ അയച്ചു. അന്‍പത്തിരണ്ടാം ഖണ്ഡികയുടെ വശത്ത്, ഒഴിവാക്കപ്പെടേണ്ടതെന്ന് എഴുതിയിട്ടുണ്ടായിരുന്നു. കയ്യക്ഷരം അരുടേതെന്ന് വ്യക്തമല്ല.

നിലം നികത്തിയത് തങ്ങളല്ല, മുന്‍ഗാമികളാണെന്ന കെ ജി എസിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു നിലപാട് മാറ്റം. ഈ ന്യായത്തില്‍ അമ്പത്തിരണ്ടാം ഖണ്ഡിക ഒഴിവാക്കി. പരിസ്ഥിതി അനുമതിയില്ലാതെയുള്ള നിര്‍മാണത്തെക്കുറിച്ച് മിണ്ടിയതുമില്ല. മുഖ്യമന്ത്രി ഇതിന് താഴെ ഒപ്പുവച്ചു . 2012 ജൂണ്‍ 26ന് കേന്ദ്രത്തിന് കത്തയച്ചു .

എന്നാല്‍ 2010 ല്‍ കെജിഎസ് തന്നെ സംസ്ഥാന സര്‍ക്കാരിന് കൊടുത്ത കത്ത് . പ്രാരംഭ ജോലികള്‍ തുടങ്ങിയെന്ന് സമ്മതിക്കുന്നു. അനുമതിയില്ലാതെയുള്ള നിയമവിരുദ്ധമായ നിലം നികത്തിലനെതിരെ നടപടിയെടുക്കാന്‍ പത്തനംതിട്ട കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് 2012 മാര്‍ച്ച് ഇരുപതിന് അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു.

No comments:

Post a Comment