Saturday, February 8, 2014

ഐതിഹാസിക സത്യാഗ്രഹത്തിന് ആറന്മുള ഒരുങ്ങുന്നു


തയ്യാറാകുന്ന സത്യാഗ്രഹ പന്തൽ 

അമൂല്യം ആയ പൈതൃകത്തെയും പ്രകൃതിയെയും വെല്ലുവിളിച്ച്  ആറന്മുളയെന്ന ക്ഷേത്ര ഗ്രാമത്തിൽ ഒരു ഭൂ മാഫിയ നടപ്പാക്കാൻ തുടങ്ങിയ രാഷ്ട്രാന്തര വിമാനതാവള പദ്ധതി അവിടെ നിന്ന്തുടച്ചു നീക്കുന്നതിന് അന്തിമ സമരം തുടങ്ങുകയാണ്. ഫെബ്രുവരി 10 ന് വൈകിട്ട് ആറന്മുള ഐക്കര ജങ്ഷൻ സാക്ഷ്യം വഹിക്കുക ഒരു ചരിത്ര നിമിഷത്തിനാവും.

ആറന്മുള വിമാനതാവളവിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഒരു കർഷക തൊഴിലാളിയും വരും തലമുറയ്ക്ക് വേണ്ടി ഒരു ബാലികയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന സത്യാഗ്രഹപരിപാടി  മലയാളി തനിമയുടെ വിശ്വരൂപ ദർശനം ആകുകയാണ്. ആറന്മുളയുടെ പുത്രിയും കവയിത്രിയും ആയ ശ്രീമതി സുഗതകുമാരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ, ജാതി, മത, ഭേദഭാവങ്ങൾ എല്ലാം മറന്ന് കേരളത്തിന്റെ പ്രകൃതിയെ, സംസ്കാരത്തെ, സംരക്ഷിക്കാൻ മലയാള മക്കൾ അണി ചേരുന്നു.

പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, ചലച്ചിത്ര താരം ഭരത് സുരേഷ് ഗോപി, എം എൽ എ മാരായ മുല്ലക്കര രത്നാകരൻ, എം എ ബേബി, മാത്യു ടി തോമസ്‌, ആർ എസ് എസ് പ്രാന്ത കാര്യവാഹ് പി ഗോപാലൻ കുട്ടി മാസ്റ്റർ, പൈതൃക ഗ്രാമ കർമ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കുന്നു. മുൻമന്ത്രിമാരായ എൻ കെ പ്രേമചന്ദ്രൻ, ബിനോയ്‌ വിശ്വം, ബി ജെ പി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ, പാളയം ഇമാം സഹീർ മൗലവി, വിവിധ ക്രൈസ്തവ സഭാ നേതാക്കൾ തുടങ്ങിയവരും സംബന്ധിക്കുന്നു.

വിവിധ പ്രകൃതി സംരക്ഷണ പ്രസ്ഥാനങ്ങൾ, സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർടികൾ, തുടങ്ങിയവയെ പ്രതിനിധീകരിച്ച് കേരളം ഒട്ടാകെ നിന്ന് പ്രതിനിധികൾ എത്തി ചേരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്ന് പഞ്ചായത്ത്‌ അടിസ്ഥാനത്തിലും കേരളത്തിലെ കാസർകോട്‌ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് താലുക്ക് അടിസ്ഥാനത്തിലും ആണ് ഓരോ ദിവസത്തെയും  സത്യാഗ്രഹ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രകൃതിയ്ക്കും, ഒരു മഹാക്ഷേത്രത്തിനും, പൗരാണികം ആയ ഒരു സംസ്കൃതിയ്ക്കും ധാർഷ്ട്യത്തോടെ ഭീഷണിയുയർതിയ സ്വകാര്യ കമ്പനി ആറന്മുള വിടും വരെ സന്ധിയില്ലാ സമരത്തിനാണ്  ആറന്മുളയിൽ തുടക്കം കുറിക്കുന്നത്.     ,                  

                

  

No comments:

Post a Comment