Thursday, February 20, 2014

നമുക്കിനി വികസിപ്പിക്കാൻ കടൽ മാത്രം - കവി കുരീപുഴ ശ്രീകുമാർ

വികസന ഭ്രാന്തിന്റെ ഭീഷണി നിലനില്ക്കുന്ന ആറന്മുളയിൽ സ്വയ രക്ഷയ്ക്കായി സത്യാഗ്രഹം നടത്തുന്ന പന്തലിൽ കാവ്യാർച്ചനയുമായി എത്തിയത് മലയാളത്തിന്റെ പ്രിയങ്കരൻ ആയ കവി കുരീപുഴ ശ്രീകുമാർ. അപചയം ബാധിച്ച വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കുന്ന കവി ഏറ്റുപാടിയത്‌ നോവുന്ന മലയാളി മനസ്സിന്റെ ഉത്ക്കണ്ടകൾ. അനിയന്ത്രിതമായി നാടൊട്ടുക്ക് കോണ്‍ക്രീറ്റ് നിറയ്ക്കുമ്പോൾ, എല്ലാ ഗ്രാമങ്ങളും വികസിച്ചു പട്ടണങ്ങൾ ആകുമ്പോൾ നമുക്കിനി കടൽ മാത്രമേ വികസിക്കാതെ ഉള്ളു എന്ന് കവി. അത് ആറന്മുളയുടെ മനസ്സുകൂടിയാണ്, പമ്പയുടെ കരയിൽ പ്രകൃതി ഇനിയും അത്രയൊന്നും ആക്രമിക്കപ്പെടാത്ത ശാ ലീനമായ, പുരാതനമായ, ഒരു തുരുത്തായി ക്ഷേത്ര ഗ്രാമം. അവർ അവിടെയും വരുകയാണ്. നന്മയുടെ മനസ്സുകൾ  ഇവിടെ ഒന്ന് ചേരണം.  വള്ളപ്പാട്ടിന്റെ താളം നെഞ്ചേറ്റിയ ആറന്മുളയുടെ സായാൻഹം കവിതയുടെ ഉൾക്കരുത്തിൽ ബലവത്താകുകയായിരുന്നു. ആറന്മുള സത്യാഗ്രഹം കേരള ചരിത്രത്തിലെ പ്രധാന സമരങ്ങളില്‍ ഒന്നാകുകയാണ് ഈ  സമരം വിജയികേണ്ടത് കേരളത്തിന്‍റെ ഭാവിക്ക് അനിവാര്യം ആണ് എന്ന് കുരീപുഴ ശ്രീകുമാര്‍ പറഞ്ഞു.
രാവിലെ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ അനിശ്ചിത കാല സത്യാഗ്രഹ സമരം
എട്ടാം ദിവസം പ്രൊ. എസ് സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ജനവികാരം തെല്ലും മാനിക്കാതെ തന്നിഷ്ട്ടം നടത്തുന്ന ഭരണാധികാരികള്‍ നിലവിലുള്ള ജനാധിപത്യത്തെപറ്റി ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കറുത്തപണത്തിന്‍റെ ശക്തികള്‍ക്ക് മുന്പില്‍ ഒരു മഹത് സംസ്കാരത്തെയും ഭുമിയെയും അടിയറവുവെയ്ക്കാന്‍ തയ്യാറാകുന്നത് ലജ്ജാകരമെന്നു കേരള നദി സംരക്ഷണസമതി സംസ്ഥാന സെക്രെട്ടറി പ്രൊഫ. സീതാരാമന്‍ അഭിപ്രായപെട്ടു. മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനായ വി.എന്‍ ഗോപിനാഥന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളെകുറിച്ചു ചിന്തിക്കാതെ നിയമവ്യവസ്ഥയെകുറിച്ചു അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ജനദ്രോഹപരമായ നടപടികള്‍ ആറന്മുളയില്‍ സീകരികുന്നതെന്ന്, നദി മരിച്ചാല്‍ ജനജീവിതം താറുമാറാകുമെന്നു ,  അദ്ധ്യക്ഷത വഹിച്ച നദി സംരക്ഷണ സമതി സംസ്ഥാന വൈസ്പ്രസിഡന്‍റ് വി എന്‍ ഗോപിനാഥ പിള്ള പറഞ്ഞു. 
ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി സംയോജകന്‍ പി ആര്‍ ഷാജി സ്വാഗതം ആശംസിച്ചു. അദ്ദേഹം സ്ഥലം എം എൽ എ യും മറ്റും സമരത്തെ പറ്റി  ഉയർത്തുന്ന പ്രാദേശികതാ വാദം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് പറഞ്ഞു. അന്താരാഷ്ട്ര വിമാന താവളം ആറന്മുളക്കാർക്ക് മാത്രം സഞ്ചരിക്കാൻ ആണ് എന്ന് ബഹുമാനപ്പെട്ട   എം എൽ എ കരുതുന്നതായി തോന്നുന്നു. അതുമായി വന്ന വ്യക്തികൾ, ഉമ്മൻ ചാണ്ടി ഉൾപ്പെടെ,  ആറന്മുളക്കാർ ആണെന്നും അദ്ദേഹം കരുതുന്നു. ഇത്ര അപക്വം ആയ നിലപാടുകൾ എടുക്കുന്ന ഒരു വ്യക്തി ജനപ്രതിനിധി ആയതു ആറന്മുളയുടെ ദൌർഭാഗ്യം ആണ്. അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല, ദുർവാശിയും, ക്ഷുദ്രമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ആണ് ഇത് ചെയ്യിക്കുന്നത് എന്ന് ആറന്മുളക്കാർക്ക് അറിയാം. ഒരു മഹാ ക്ഷേത്രം അത് നിൽക്കുന്ന ഗ്രാമത്തിനു മാത്രം സ്വന്തമല്ല. ഒരു മഹാ ക്ഷേത്രം അത് നിൽക്കുന്ന ഗ്രാമത്തിനു മാത്രം സ്വന്തമല്ല.  ചരിത്രാതീതമായ ഈ ക്ഷേത്രം മദ്ധ്യ കാലഘട്ടങ്ങൾ മുതൽ രേഖപെടുത്തപെട്ടിട്ടുണ്ട്  ആറന്മുള ഭാരതത്തിലെ പുരാതന പ്രസിദ്ധമായ നൂറ്റി എട്ടു
വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് എന്നും, അത് അറുപത്തിനാല് മഹാ ഗ്രാമങ്ങളിൽ ഒന്നാണ് എന്നും. അത്  ഈ പറയുന്നവർ  ഒക്കെ മനസ്സിലാക്കണം, ഇനിയും അറിയില്ലെങ്കിൽ.  അതിനെ ലക്‌ഷ്യം വെക്കുന്നവർ ഇതൊക്കെ അറിഞ്ഞവർ തന്നെ, പലരും അവരുടെ ആയുധങ്ങൾ ആകാൻ നിന്ന് കൊടുക്കുന്നു എന്ന് മാത്രം.
കേരള കര്‍ഷകസംക്ഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി മുണ്ടപ്പള്ളി തോമസ്‌, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, പ്രൊഫ്‌ കുസുമംതോമസ്‌, ഏലൂര്‍ ഗോപിനാഥ്, രാമചന്ദ്രന്‍ കിടങ്ങൂര്‍, കേരളാ യൂണിവേഴ്സിറ്റി മുന്‍ ചെയര്‍മാന്‍ വി.വിനോദ്, പ്രമുഖ കര്‍ഷകന്‍ എം.കെ പാപ്പന്‍, എന്നിവര്‍ സത്യഗ്രഹികളെ അഭിസംബോദന ചെയ്തു സംസാരിച്ചു. ആലപ്പുഴ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ സമര സമതിപ്രവര്‍ത്തകരും സംസ്ഥാന നദി സംരക്ഷണ സമതി അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കെടുത്തു. 

Tuesday, February 18, 2014

ഇത്പരാജയപെടാന്‍പാടില്ലാത്ത സമരം – ഐഷ പോറ്റി ആറന്മുളയില്‍

ആറന്മുളയില്‍ നടക്കുന്നത്പരാജയപ്പെടാൻപാടില്ലാത്ത ഒരു സമരം ആണെന്ന്  ഐഷപോറ്റി എംഎല്‍എ. സ്വന്തംവീടുംനാടുംസംസ്കാരവും വിശ്വാസങ്ങളും ഒക്കെ ആക്രമിക്കപെടുമ്പോള്‍സ്വയരക്ഷക്ക് ഉള്ളസമരമാണിത്. ആറന്മുളവിമാന താവളവിരുദ്ധ ഏകോപന സമിതിയുടെ ഏഴാംനാള്‍ സത്യാഗ്രഹത്തിന്റെ ഉദ്ഘാടന പ്രസംഗംനടത്തുകയായിരുന്നു ഐഷ പോറ്റി.ആറന്മുളയുടെ സംസ്കാരവും, ഭൂമിയും വെള്ളവും വള്ളപാട്ടിന്റെ താളവും വില്‍പ്പനയ്ക്കുള്ളതല്ല എന്നും അവര്‍ തുടര്‍ന്നു.       


ഇവിടെഒരുസ്വകാര്യ കമ്പനി ധിക്കാര പൂര്‍വ്വം ഒരു നാടിന്റെ വിശ്വാസത്തെ ആകെ തന്നെ വൃണപ്പെടുത്തുന്ന നടപടികള്‍ എടുക്കുമ്പോള്‍, പരിസ്ഥിതിയെ തന്നെ താറുമാറാക്കാന്‍ ഭരണകൂടം കൂട്ട് നില്‍ക്കുന്ന വിരോധാഭാസം ആണ് കാണാന്‍കഴിയുന്നത്‌. കേരള സംസ്കാരത്തിന്റെ പ്രധാന ബിംബങ്ങളില്‍ ഒന്നാണ് ആറന്മുള വള്ളം കളിയുംമഹാ ക്ഷേത്രവും എന്നിരിക്കെ അതിനെ പറ്റി ഇങ്ങിനെ പറയാന്‍ ഇവര്‍ക്ക് തന്റേടം എങ്ങിനെ വന്നു എന്നത് ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്. അപ്പോളാണ് ആറന്മുള വിമാന താവളം നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും എന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ യുടെ പ്രസ്താവന.

കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കൊക്കെ അതീതമായി, മറ്റു എല്ലാ ഭേദ ഭാവങ്ങള്‍ക്കും അതീതമായി, കേരളമൊട്ടാകെ ഒറ്റ കെട്ടാകുന്നകാഴ്ചയാണ് നാം കാണുന്നത്, തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ഒക്കെ തന്നെ ഇതിനെതിരെ എന്തിനുംതയ്യാറായി ബഹുഭൂരിപക്ഷം രംഗതെത്തികഴിഞ്ഞു എന്നത് ഒരു താക്കീതാണ്. ഈ സമരത്തില്‍ ഏതു പോരാട്ടത്തിനും പൂര്‍ണ്ണ മനസ്സോടെ നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും, എന്റെ പ്രസ്ഥാനം ഉണ്ടാവും  എന്ന് ഐഷ പോറ്റി ഉയര്‍ന്ന കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.



അദ്ധ്യക്ഷപ്രസംഗത്തില്‍പത്തനംതിട്ട മുന്‍കലക്ടര്‍ ടി ടി ആന്റണി കുടി വെള്ളം മുട്ടിക്കുന്ന ഈ പദ്ധതി തടഞ്ഞില്ലെങ്കില്‍ ഒരു വിപത്താകും സംഭവിക്കുക എന്ന് പറഞ്ഞു. കുടി വെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റം ആയി പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ ആറന്മുളയില്‍ ഭരണകൂടം തന്നെ പ്രതി സ്ഥാനത്തു വരുന്നു. കേരളം ഒരു ഭൂ മാഫിയയുടെ പിടിയിലാണ്, അവര്‍ക്ക്    രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു അവിഹിത കൂട്ടുകെട്ട് ഉണ്ട് എന്ന്, അതിനെ എതിര്‍ക്കണം എന്ന് ആന്റണി പറഞ്ഞു. നീതി പൂര്‍വ്വം ആയ നിരവധി നടപടികളിലൂടെ പത്തനംതിട്ട ജില്ലയ്ക്കു പ്രിയങ്കരന്‍ആണ് ഈമുന്‍കളക്ടര്‍.. ആറന്മുള വിമാന താവള പദ്ധതി ഗുരുതരം ആയപാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് ആരംഭത്തില്‍ തന്നെ താന്‍ റിപ്പോര്‍ട്ട്‌ നല്‍കിയതാണ്. അഡ്വ ഹരിദാസ്‌, എ പദ്മകുമാര്‍ തുടങ്ങിയ പ്രമുഖര്‍ സത്യഗ്രഹ സമരത്തിനു അഭിവാദ്യം അര്‍പ്പിക്കുവാന്‍ എത്തി.  

എഴാം നാള്‍ സത്യഗ്രഹത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് നിന്ന്
കേരള സ്ത്രീവേദിയുടെ പ്രവര്‍ത്തകര്‍ എത്തിയത്  ആറന്മുളയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം ആയി.  മാധ്യമ പ്രവര്‍ത്തക പാര്‍വതിദേവി, മേഴ്സി അലക്സാണ്ടര്‍,  തുടങ്ങിയവര്‍ നയിച്ച സ്ത്രീ വേദി പ്രവര്‍ത്തകര്‍ പ്രകൃതി സ്നേഹത്തിന്റെ നടന്‍ പാട്ടുകളും പെണ്കരുത്തിന്റെ മുദ്രാവാക്യങ്ങളുമായി മുഴുവന്‍ ദിവസം സത്യഗ്രഹികള്‍ക്കൊപ്പം ചിലവഴിച്ചു. ദേശീയ അവാര്‍ഡു നേടിയ ബാല ചലച്ചിത്ര താരം മിനോണ്‍ വേദിയില്‍ സത്യഗ്രഹികള്‍ക്കൊപ്പം തന്റെ സ്നേഹം പങ്കു വെച്ച് സംസാരിച്ചു. 

ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ്‌ കെ പി സോമന്‍, എ ഐ വൈ എഫ് ജില്ല വൈസ് പ്രസിഡന്റ്‌ പ്രകാശ്‌ കുമാര്‍, വി എച് പി സംസ്ഥാന ട്രെഷരെര്‍ കെ പി നാരായണന്‍, ആര്‍ എസ് എസ് സംഘ ചാലക് അഡ്വ പി കെ രാമചന്ദ്രന്‍, കെ കെ ശിവാനന്ദന്‍, സുനിത ബാലകൃഷ്ണന്‍, ഭാര്‍ഗ്ഗവന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഓമല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആണ് എഴാം ദിവസത്തെ പരിപാടികളില്‍ പ്രധാനമായി ഉണ്ടായിരുന്നത്.          

   

Sunday, February 16, 2014

സത്യാഗ്രഹ പന്തലിൽ പടയണി ഉറഞ്ഞു തുള്ളിയപ്പോൾ


കൊയ്ത്തുത്സവങ്ങളുടെ നിറച്ചാർത്തുമായി പടയണി അരങ്ങേറിയപ്പോൾ കാടു കയറിയ പുഞ്ച പാടങ്ങളുടെ കരയ്ക്ക്‌ പുതു ജീവൻ. ആറന്മുള വിമാന താവള വിരുദ്ധ ഏകോപന സമിതിയുടെ സത്യാഗ്രഹ പന്തലിൽ തപ്പ് കൊട്ടി യക്ഷിയമ്മ താള ഭംഗിയിൽ നിറഞ്ഞാടി. തങ്കമ്മ പൊടിയമ്മ എന്നിവർ പാടിയ കൊയ്ത്തു പാട്ടും പുതുമയായി. സത്യാഗ്രഹ വേദിയിൽ ആറാം ദിവസം പൈതൃക ഗ്രാമം അതിന്റെ പൈതൃക കലകൾ അവതരിപ്പിക്കാൻ കൂടി തീരുമാനിക്കുകയായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ വിവിധ നാടൻ കലാരൂപങ്ങൾ അരങ്ങേറും.


ചൂട്ടു തെളിച്ചു വള്ളപ്പാട്ട് പാടി അവരെ നാട്ടുകാർ സ്വീകരിച്ച് ആനയിച്ചപ്പോൾ പഴയ പടയോട്ടങ്ങളുടെ, ഗതകാല പ്രൌഡികളുടെ, പുളക ചാർത്ത്, ഓർമ്മകൾ വീണ്ടും. നെല്ലും പൊന്നും തരാൻ പ്രാർത്ഥിച്ചിരുന്ന ഉർവ്വരതയുടെ ദേവതകൾ, ജനങ്ങളുടെ അശ്രദ്ധ മൂലം വയലുകൾ അനാഥം ആയി, ഇനി ഈ കാവും കുന്നും വയലും കൂടി നശിച്ചാൽ എവിടെ പോകും എന്ന് ചോദിക്കുമ്പോൾ എല്ലാവരും അന്യോന്യം നോക്കി. ശത്രു നിഗ്രഹം കഴിഞ്ഞ ഭദ്രയുടെ തീക്കണ്ണ് തണുപ്പിക്കാൻ ഭൂതഗണങ്ങൾ നൃത്തം ആടിയെന്ന ഐതിഹ്യം.
ഓതറ പുതുക്കുളങ്ങര പടയണി സംഘം സജികുമാർ ആശാന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഈ ക്ഷേത്ര കലയിൽ രതീഷ്‌, വൈശാഖ് എന്നിവർ കോലം കെട്ടി, തപ്പും പാട്ടും ആയി രമേശ്‌ കുമാർ,സാജൻ, ശ്യാം, വിഷ്ണു, തുടങ്ങിയവർ പിന്നണി നല്കി.

രാവിലെ വിവിധ പാർട്ടി പ്രവർത്തകർക്കൊപ്പം എടത്വ
പഞ്ചായത്ത്‌ അംഗങ്ങളും പ്രകടനം ആയി സത്യാഗ്രഹ വേദിയിൽ എത്തി. പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റ്‌ റവ.ഫാ. മാത്യൂസ്‌ വാഴക്കുന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ജനപക്ഷം പ്രസിഡന്റ്‌ കെ രാമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.

ഈ പദ്ധതി പ്രകൃതി വിരുദ്ധം ആണ്, സാമൂഹ ദ്രോഹം ആണ്, മനുഷ്യത്വ രഹിതം ആണ് എന്ന് ഫാ. മാത്യൂസ്‌ പറഞ്ഞു. മതവും മതവിരുദ്ധതയും അല്ല ആറന്മുളയിൽ വിഷയം എന്നു, സംസ്കാരത്തെയും ജീവിതത്തെയും വിൽക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കെ ജി എസ് ഗ്രൂപ്പ്‌ ന്റെ സാമ്രാജ്യം ബൈബിൾലെ ബാബേൽ കൊട്ടാരം പോലെ തകരും എന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദീ തട സംസ്കാരം എന്ന നിലയില ഞാനും ഹിന്ദു തന്നെ. ഒരു തികഞ്ഞ മതേതര വാദി എന്ന നിലയിൽ നിങ്ങൾക്കൊപ്പം ഈ ദുഷ്ട ലാക്കോടെ ഉള്ള പദ്ധതിക്ക് എതിരെ ഞാനുണ്ടാവും എന്നും തന്റെ. ഉദ്ഘാടന പ്രസംഗത്തിൽ ഫാ. മാത്യൂസ്‌ പറഞ്ഞു.

കേരളീയ സംസ്കൃതിയുടെ വിളനിലം ആയ, പുണ്യ ഭൂമിയായ ആറന്മുളയിൽ കെ ജി എസ എന്ന ഈ വിമാന താവള കമ്പനിക്ക്‌ തുടരാൻ യാതൊരു യോഗ്യതയും ഇല്ല അവരെ ഇവിടെ നിന്ന് പറഞ്ഞയക്കെണ്ടതുണ്ട എന്ന് കെ രാമൻ പിള്ള പറഞ്ഞു. ശബരിമല തീർഥാടകരെ വരെ കാരണം ആയി കാട്ടിയ ഈ പദ്ധതി സമാനതകൾ ഇല്ലാത്ത ഐക്യം സൃഷ്ടിച്ചപ്പോൾ ഇവിടെ വിജയം ഉറപ്പാകുകയാണ്.

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമൂഹ്യ സംഘടനകൾ
എന്നിവയെ പ്രതിനിധീകരിച്ചു നേതാക്കൾ സംസാരിച്ചു. വത്സമ്മ മാത്യു, ശരത് ചന്ദ്രകുമാർ, (സി പി ഐ), പ്രസാദ്‌ എം ഭാസ്കർ (ബി ജെ പി ), ഉഷ ജി നായർ (സി പി എം ), മുരളീധര കുറുപ്, കെ പി സോമൻ, മണികുട്ടൻ ചെലെക്കാട്, തുടങ്ങിയവര സംസാരിച്ചു. ചന്ദ്രമോഹൻ, ആറന്മുള വിജയകുമാർ, ജയമാധവ് മാധവശേരിഎന്നിവർ കവിതകൾ ആലപിച്ചു.   

 സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത പൈതൃക ഗ്രാമ കർമ്മ സമിതി വർക്കിംഗ് പ്രസിഡന്റ്‌  അഡ്വ. ഹരിദാസ്  കുന്നുകൾ ഇടിക്കാൻ ആവശ്യപ്പെട്ട  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട്  അത് പോലെ ഒരു കുന്ന് നിർമ്മിക്കാൻ താങ്കള്ക്ക് കഴിയുമോ എന്ന് ചോദിച്ചു.  അടുത്ത കാലത്തായി ഒരു തരം വികസന മാഫിയ ഭ്രാന്തൻ പദ്ധതികളുമായി ഇറങ്ങുകയാണ്, അവർക്ക് സാമാന്യ ബുദ്ധിപോലും നഷ്ട്ടപ്പെട്ട അവസ്ഥയാണ്. ആറന്മുളയിൽ അവർക്ക് അന്താരാഷ്ട്ര വിമാന താവളം പോയിട്ട്
ഒരു മുട്ടുസൂചി പോലും കൊണ്ടുവരാൻ അനുവദിക്കില്ല. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ, നിയമ വാഴ്ചയുടെ, അടിസ്ഥാന സങ്കല്പ്പങ്ങളെ തന്നെ ഇവിടെ ചോദ്യം ചെയ്തിരിക്കുകയാണ്. നീതി ബോധത്തിന്, നിയമങ്ങൾക്ക്, പുല്ലുവില കൽപ്പിച്ച്, ഭൂമി വാങ്ങി കൂട്ടുക, ഒരു നദി തന്നെ മണ്ണിട്ട്‌ നികത്തുക, അതിനെതിരെനടപടി എടുത്ത മിടുക്കരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുക. നിയമലംഘനം നടത്തി നേടിയ, രേഖകൾ ഇല്ലാത്ത മിച്ചഭൂമി, സ്വന്തം പേരിൽ ആക്കി മാറ്റുക. ഇങ്ങിനെ നിയമ ലംഘനങ്ങളുടെ ഒരു പരമ്പര ആണ് ആറന്മുള കണ്ടത്, ജനങ്ങൾ എങ്ങിനെ പ്രതികരിക്കും എന്ന് ഇപ്പോൾ പറയാൻ ആവില്ല, അഡ്വ. ഹരിദാസ്‌ പറഞ്ഞു.                                    
ശ്രീ എ  പദ്മകുമാർ, സ്വാഗതവും, ശ്രീ ജോസഫ്‌ നന്ദിയും പറഞ്ഞു.

Saturday, February 15, 2014

ആറന്മുള, സുധീരന്‍ മുന്നോട്ടു വരണം, വമ്പന്‍പദ്ധതികളുടെ ചാലകശക്തിപണംഎന്ന് സാറ ജോസഫ്‌


കേരളത്തിലെ ജനകീയ സമരങ്ങളില്‍ എന്നും ജനപക്ഷത്തു നിന്നിട്ടുള്ള വി എം സുധീരന്‍ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കണം എന്നും ആറന്മുള വിമാന താവള പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും പ്രമുഖ സാഹിത്യകാരി സാറാ ജോസഫ്‌ ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട വിമാന താവള പദ്ധതിയ്ക്കെതിരെ ആറന്മുളയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ പരിപാടിയില്‍ അഞ്ചാം ദിവസത്തെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സാറാ ജോസഫ്‌.

ആറന്മുളയില്‍ ജനങ്ങളുടെ സ്വാതന്ത്ര്യം ആണ് ഹനിക്കപെടുന്നത്, സ്വന്തം വീടിനും, ഭൂമിക്കും, സംസ്കാരത്തിനും മേലുള്ള ഈ കടന്നു കയറ്റത്തിന് സുധീരന്‍ കൂട്ട് നില്‍ക്ക്കില്ല എന്ന് കരുതുന്നതായി സാറ ജോസഫ്‌ പറഞ്ഞു. ഇന്ന് വമ്പന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക്പലരും തിരക്ക് കൂട്ടുന്നത്‌ അതില്‍ നിന്നുള്ള സാമ്പത്തിക ലാഭം നോക്കിയാണ് എന്ന് വ്യക്തമാണ്. മൂലധന ശക്തികള്‍ ജന താത്പര്യങ്ങള്‍ നോക്കാറില്ല, പക്ഷെ കേരളത്തില്‍ എത്രയോ ജനകീയ സമരങ്ങള്‍ വിജയിച്ച പാരമ്പര്യം ഉണ്ട്, അനീതിയ്ക്കെതിരെ പോരാടുന്നആറന്മുളയിലെ ജനങ്ങള്‍ക്കൊപ്പം എന്നും താനുമുണ്ടാകും എന്ന് അവര്‍ ഉറപ്പു നല്‍കി.

സമ്മേളനത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക,
കോഴിക്കോട്   അന്വേഷി പ്രസിഡന്റ്‌ കൂടിയായ, കെ അജിത ഒരു വികൃതം ആയ വികസന സങ്കല്പം ആണ് അടുത്തിടെയായി ടൂറിസം എന്ന പേരില്‍ കേരളത്തില്‍ അരങ്ങേറുന്നത് എന്ന് പറഞ്ഞു. സ്ത്രീ, മദ്യം, ആര്‍ഭാടം തുടങ്ങിയ വയാണ് അതിന്റെ കാതല്‍. അന്താരാഷ്ട്ര വിമാന താവളവും അനുബന്ധ പദ്ധതികളും വഴി ആറന്മുളയില്‍ ലക്‌ഷ്യം വെയ്ക്കുന്നത് മറ്റൊന്നല്ല. ഹോം സ്റ്റേ എന്ന പേരില്‍  പണത്തിനായി ടൂറിസ്റ്റുകളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്ന രീതി കേരളത്തില്‍ വ്യാപകം ആയി കഴിഞ്ഞു. ഇതിന്റെ സംസ്കാരികം ആയ അപചയം തായ് ലാന്‍ഡ്‌ പോലുള്ള മറ്റു രാജ്യങ്ങളില്‍ പ്രകടം ആണ്, കുത്തക മൂലധന ശക്തികളും, രാഷ്ട്രീയ പ്രമുഖരും മാഫിയ സംഘങ്ങളും കുരുന്നു പെണ്‍കുട്ടികളെ പോലും ചൂഷണം ചെയ്യുന്ന ഇത്തരം വികസനം ഈ പരിപാവനം ആയ മണ്ണില്‍ കടക്കാന്‍ അനുവദിക്കരുത് എന്നും അജിത ആഹ്വാനം ചെയ്തു.

ആറന്മുളയില്‍ നടന്നുവരുന്ന സത്യാഗ്രഹ സമരത്തിന്‍റെ അഞ്ചാം ദിവസം സായാഹ്ന്നത്തില്‍ പന്തലില്‍ എത്തിയ സാറാ ജോസഫിനെയും കെ അജിതയെയും ആറന്മുള പ്രദേശത്തെ പാരമ്പര്യം അനുസരിച്ച് വള്ളപാട്ട് പാടി ആണ് നാട്ടുകാര്‍ സ്വാഗതം ചെയ്തത്.

അഞ്ചാം ദിവസ സത്യാഗ്രഹ പരിപാടി കവയിത്രി കണിമോള്‍ഉദ്ഘാടനം ചെയ്തു. ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ ഇടപ്പാവൂര്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആറന്മുളയില്‍ നടക്കുന്നത് ഒരു കുരുക്ഷേത്ര യുദ്ധം തന്നെയാണെന്നുംഇവിടെ അധര്‍മ്മത്തെ ചെറുത്തു തോല്പ്പിക്കെണ്ടതുണ്ട് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മുഖ്യ പ്രഭാഷണം നടത്തിയ എ ഐ സി സി അംഗം അഡ്വ. ഫിലിപ്പോസ് തോമസ്‌ പരിസ്ഥിതിയും, വിശ്വാസങ്ങളും, നിലനില്‍പ്പ്‌ തന്നെയും അപകടത്തില്‍ ആക്കുന്ന ആറന്മുള വിമാനതാവള പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് അഭ്യര്‍ഥിച്ചു. അക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകൃതിയ്ക്ക് വേണ്ടി കവിത ചൊല്ലിയും, ജനങ്ങളുടെ ഹൃദയ നൊമ്പരം പങ്കു വെച്ചും യുവകലാസാഹിതി പ്രവര്‍ത്തകര്‍ ആറന്മുള സത്യഗ്രഹത്തില്‍ ഒത്തു ചേര്‍ന്നു. സെക്രട്ടറി ഇ എം സതീശന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ബി ഇന്ദിര, ഷീല രാഹുല്‍, ആതിര ബാലചന്ദ്രന്‍, നളിനി ടീച്ചര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഗിരിജ ദേവി, അല്‍ഫോന്‍സ്‌ ജോയ്, കെ ബിനു, ശാരദ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ചാം ദിവസ പരിപാടികളില്‍ സി പി ഐ ജില്ല സെക്രട്ടറി പി പ്രസാദ്‌,  ബി ജെ പി ജില്ല വൈസ് പ്രസിഡന്റ്‌ വി എസ് ഹരിഷ് ചന്ദ്രന്‍, സി പി എം ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍ അജയ കുമാര്‍, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, സി പി ഐ എം
ജില്ല കമ്മിറ്റി അംഗം കെ എം ഗോപി, തുടങ്ങിയവര്‍ പങ്കെടുത്തു. 

ചെറിയനാട് കരയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രസാദം വിതരണം ചെയ്തു ദിവസത്തെ സത്യാഗ്രഹ സമരം ധന്യമാക്കി. കേരള സംസ്കാരത്തിന്റെ പ്രധാന തായ് വേര് തന്നെ ആക്രമിക്കപെടുമ്പോള്‍ അത് കണ്ടിരിക്കില്ല എന്നും, ഇന്ന് പ്രകൃതി തന്നെ രോഗാതുരം ആകുമ്പോള്‍ രോഗാണുക്കളുടെ റോള്‍ ആണ് പല രാഷ്ട്രീയക്കാര്‍ക്കും എന്നും കര നാഥന്മാര്‍ വിലയിരുത്തി.

Friday, February 14, 2014

കേരളത്തിന്‌ പ്രതീക്ഷ നൽകി ആറന്മുള

അനീതികൾകണ്ടു മടുത്ത കേരളത്തിന്‌ പ്രതീക്ഷയുടെഒരു  പുതിയ അദ്ധ്യായം ആകുകയാണ് ആറന്മുള.  കേരളം ഒട്ടുക്കു നിന്ന് ആറന്മുളയിൽ എത്തുന്ന, പിന്തുണ അറിയിക്കുന്ന, എല്ലാവരും ഒറ്റ മനസ്സാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ വിമാനതാവളവിരുദ്ധ സത്യാഗ്രഹവേദി സാക്ഷ്യം വഹിക്കുന്നത് കടുത്ത നിലപാടുകൾക്കുള്ള ആഹ്വാനങ്ങൾക്ക്‌ കൂടിയാണ്.    പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാട്,  ഭൂമിയെ അമ്മയായി കണ്ട ഒരു നാട്, അടുത്ത കാലത്ത്  ആരും ചോദ്യം ചെയ്യാനില്ല എന്ന ഭാവത്തിൽ ജീവൻ ദായിനിയായ പ്രകൃതിക്ക് മേൽ നടക്കുന്ന ആക്രമണങ്ങൾ കേരളത്തിന്റെ മക്കൾ ചോദ്യം ചെയ്യാൻ തുടങ്ങുന്നു. ആറന്മുള ഒരു തുടക്കം ആകുകയാണ്. അത് അപേക്ഷയുടെ സ്വരം അല്ല, ശക്തിയുടെ ഭാഷയാണ്, താക്കീതാണ്. അതൊരു ഗ്രാമ വിശുദ്ധിയുടെ ഭാവ പകർച്ചയാണ്.

ആറന്മുള വിമാനതാവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന
സത്യാഗ്രഹത്തിൽ എല്ലാവരും അത് തന്നെയാണ് പറഞ്ഞത്. അധിനിവേശാനന്തര കേരളം വൈദേശികം ആയ ഭ്രാന്തൻ വികസന സ്വപ്നങ്ങൾ കുടഞ്ഞു കളയുകയാണ്, തങ്ങൾക്ക് എന്താണ് വേണ്ടതെന്ന്, എന്താണ് വേണ്ടാത്തത് എന്ന് ഉറക്കെ പറയുകയാണ്‌.. അതൊരു തുടക്കം ആണ്. ജാതി, മത, കക്ഷി രാഷ്ട്രീയതിനെല്ലാം അതീതമായി ഉള്ള കൂട്ടായ്മയാണ് ആറന്മുളകാണുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം അലയടിക്കുന്ന പിന്തുണ അതാണ്‌ കാട്ടിതരുന്നത്.


കേരളത്തിന്റെ പ്രകൃതിയുടെ വേദന നെഞ്ചേറ്റിയ കവയിത്രി സുഗതകുമാരി പീഡിതയാകുന്ന പാപനാശിനി പമ്പയുടെ കരയിൽ ഏറ്റെടുത്തിരിക്കുന്നത് ചരിത്ര ദൗത്യം തന്നെയാണ്.      ഇവിടെ ഈ സമരത്തിന്‌ പിന്നിൽ അണിനിരന്നിട്ടുള്ള പ്രസ്ഥാനങ്ങളും വ്യക്തികളും ജീവൻനൽകാൻ മടിക്കുന്നവർ അല്ല എന്ന്, അത് ബന്ധപ്പെട്ടവർ തിരിച്ചറിയണം എന്ന് ഏകോപന സമിതി കോ ഓര്ടിനെറ്റർ, സി പി എം നേതാവും മുൻ എം എൽ എ യുമായ, എ പദ്മകുമാർ പറയുമ്പോൾ അത് കേരളത്തെ സ്നേഹിക്കുന്നവർ പൂർണ്ണ മനസ്സോടെ ഉള്കൊള്ളുകയാണ്. അത് നാളത്തെ കേരളം എങ്ങിനെയാവണം, എന്നതിന്റെ മാർഗ്ഗരേഖ വരച്ചിടുകയാണ്. കേരളം ഒട്ടാകെ ആറന്മുളകൾ ഉദിച്ചുയരും എന്ന് മുൻ  മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞതും അതെ അർത്ഥത്തിൽ തന്നെ.

ഈ മണ്ണിന്റെ ശത്രുക്കൾ ആരെന്നുതിരിച്ചറിയുകയാണ് കേരളം. അകത്തും പുറത്തും അവരുണ്ട്,
സ്വാർത്ഥതയുടെ, കാപട്യത്തിന്റെ ആസുര ശക്തികൾ. അവർ പല ഭാഷകളിൽ, പല ഭാവങ്ങളിൽ, പല തലങ്ങളിൽ കിനാവള്ളി പിടി മുറുക്കുകയായിരുന്നു. അത് ഒന്നൊന്നായി അഴിയാൻ തുടങ്ങുന്നു. ഹിന്ദു സംഘടനകളും, പ്രകൃതി സംരക്ഷണ പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാര്ട്ടികളും, കലാ, സാംസ്കാരിക പ്രവർത്തകരും എല്ലാം ഭേദ ചിന്തകൾ മറന്ന് ഈ മണ്ണിനു വേണ്ടി ഒത്തു ചേരുമ്പോൾ ആറന്മുള മുന്നോട്ടു വെയ്ക്കുന്നത് ഒരു ധർമ്മ സമരം തന്നെ യാണ്. ഈ മലയും കാവും അരുവികളും വയലേലകളും പമ്പ നദിയും വിശ്വാസങ്ങളും ഒക്കെ ആയുള്ള പാരസ്പര്യം ആണ് നമ്മുടെ പൈതൃകം എന്ന്, അതിനു തകർച്ച ഉണ്ടായാൽ അത് അടുത്ത തലമുറയോട് ചെയ്യുന്ന കൊടിയ പാതകം ആവുമെന്ന്, എന്ത് വില കൊടുക്കേണ്ടി വന്നാലും അതനുവദിക്കില്ല എന്ന് ആർ എസ് എസ് പ്രാന്ത പ്രമുഖ് ഗോപാലൻകുട്ടി മാസ്റ്റർ പറയുമ്പോൾ അത് ഭൂമി ദേവിയുടെ വാക്കാകുന്നു.       


അത്യാർത്തിയുടെ കഴുകൻ കണ്ണുകൾ നോട്ടമിടുന്ന, കൊത്തികീറുന്ന, കേരളത്തിന്റെ പ്രകൃതി, അത് കണ്ടു നെഞ്ചുരുകികരയുന്ന ഇന്നാട്ടുകാർ. അധിനിവേശം പുതിയ വേഷങ്ങളിൽ ചുറ്റിനും അദൃശ്യമായ വേലികെട്ടുകൾ നിർമ്മിaക്കുമ്പോൾ, അതിനു മാന്യത ലഭിക്കുമ്പോൾ,  തടയിടാൻ ആവാതെ അമ്പരന്നു നില്ക്കുന്ന നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ. സ്വന്തക്കാരും ശത്രു പാളയത്തിൽ കൂലി പട്ടാളം ആയി മാറുമ്പോൾ അവർക്ക് പ്രതികരിക്കാൻ പോലും ആവാതെ മരവിച്ചു നില്ക്കേണ്ടി വരുന്നു. അവിടെ ആറന്മുള പുതിയൊരു മാതൃക മുന്നോട്ടു വെച്ച് കഴിഞ്ഞു. വരുന്ന നാളുകൾ എങ്ങോട്ടാണ് നീങ്ങുക എന്നതു് ഇപ്പോൾ പറയാൻ ആവില്ല. ശത്രുക്കൾ തിരിച്ചറിയപ്പെട്ടു കഴിഞ്ഞു.                


പ്രകൃതി രമണീയം ആയ, പൈതൃക സമ്പത്തുകളുടെ ഈറ്റില്ലം ആയ, ആത്മാഭിമാനം
തീറേഴുതാൻതയ്യാറല്ലാത്ത ആറന്മുള ഒരു പ്രതീകം ആണ് എന്ന് ശ്രീമതി സുഗതകുമാരി പറയുമ്പോൾ അതിനു ഒരുപാട് മാനങ്ങൾ ഉണ്ട്. ഇക്കഴിഞ്ഞ രണ്ടര വര്ഷത്തോളം ആയി കടുത്ത പരീക്ഷണങ്ങൾ നേരിട്ട് കൊണ്ട് സമരത്തിന്‌ നേതൃത്വം നൽകുന്ന ആറന്മുള  പൈതൃക ഗ്രാമ കർമ്മ സമിതിയുടെ ചുക്കാൻ പിടിക്കുന്ന കുമ്മനം രാജശേഖരനും അദ്ദേഹത്തോടൊപ്പം കർമ നിരതരായ സമര ഭടന്മാരും ഒരു പുതിയ കേരളത്തിന്‌ തുടക്കം ഇട്ടു കഴിഞ്ഞു. സ്വാതന്ത്ര്യാനന്തര കേരളം ആറന്മുളയെ ഉറ്റു നോക്കുകയാണ്. ഇവിടെ മോചനത്തിന്റെ കാഹളം മുഴങ്ങുകയാണ്. 


നാടൊട്ടുക്കുള്ള വിവിധ പഞ്ചായത്തുകളിൽ നിന്ന് എത്തുന്ന സത്യഗ്രഹികൾ, വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, കലാകാരന്മാർ, പ്രകൃതി സ്നേഹികൾ ഒക്കെ ഒരു പുതിയ കേരളത്തിന്‌ കർമഭടന്മാർ ആകുന്നതിനു തയ്യാറായി തന്നെയാണ് മുന്നോട്ടു വന്നിരിക്കുന്നത്. സമീപ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും
അത്ഭുതാവാഹം ആണ്. ആറന്മുളയുടെ ഓരോ തുടിപ്പും അവിടെയെല്ലാം പ്രതിധ്വനിക്കും എന്നത് ഉറപ്പായി കഴിഞ്ഞു. ദിവസങ്ങൾ കഴിയും തോറും ജനകീയ അടിത്തറ വിപുലം ആയി കൊണ്ടിരിക്കുന്ന ആറന്മുള വിമാന താവള വിരുദ്ധ സമരം നാടൊട്ടുക്ക് അനീതികൾക്കെതിരെ പുതിയ ജന മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്ന് ഉറപ്പാണ്.
ജീവൻ നിലനിർത്തുന്ന പ്രകൃതിയോടുകാട്ടുന്ന കൊടും ക്രുരതകൾ, നാടിന്റെ തനതു സംസ്കാരത്തിനും ജനങ്ങൾക്കും തരിമ്പും വില കൽപ്പിക്കാത്ത കരാളമായ പുതിയ ഭരണകൂടത്തോട് ആറന്മുളപറയുന്നത് ഇനി ക്ഷമിക്കില്ല എന്ന് തന്നെയാണ്. ജന രോഷത്തിന്റെ മല വെള്ളപാച്ചിൽ തുടങ്ങിയാൽപമ്പയുടെ കരയിൽഎന്തൊക്കെ കട പുഴകും എന്ന് പ്രവചിക്കാൻ ആവില്ല.